കുപ്പിച്ചി ഒരു വെളിപാടായിരുന്നു.ഇലയനങ്ങാനൊരു ചെറുകാറ്റുപോലും വീശാത്ത വേനലിൽ, വെയിൽച്ചൂടിലാവിയാറ്റിക്കിടന്ന നാട്ടുവഴികളുടെ വിജന വ്യഥകളിൽ അവർ പൊടുന്നനെ മുളച്ചുപൊന്തും.
ഒറ്റക്കും തറ്റക്കും നടന്ന് കളിക്കുന്നതിനിടയിൽ
മുന്നിൽ ചെന്ന് പെടുന്ന പിള്ളേര് കുപ്പിച്ചിക്ക് മുന്നിൽ തറഞ്ഞ് നിന്നു.
ഏവുടുക്കാറാ ഇയ്യ് ...
മുറുക്കാൻചാറൊലിച്ച വായ്കോണുകൾ താഴേക്ക് വക്രിച്ച് പിടിച്ചാണ് ചോദിക്കുക
ചെളിപിടിച്ച മൂക്കുത്തിയുടെ നടുക്കെവിടെനിന്നോ അകപ്പെട്ടുപോയ ദുരാത്മാക്കളുടെ കൺതിളക്കങ്ങൾ.
മുഖത്ത് ,ചുളിവുകളുടെ ഗുണനചിഹ്നങ്ങളിൽ വീണുകിടക്കുന്ന കെടുകാലങ്ങളുടെ കാർക്കശ്ശ്യം.
ഭയത്തിന്റെ മിന്നലാട്ടങ്ങൾ തെളിയാൻ തുടങ്ങുന്നത് കണ്ട് കുപ്പിച്ചിചിരിക്കും,
കണ്ണും,കവിളും,ഗുണനചിഹ്നങ്ങളും ചിരിക്കും.അര നൊടിയിൽ വക്രിച്ച വായ്കൊണുകൾ വാത്സല്യത്തിന്റെ അമ്പിളിക്കലയാകും.
ന്റെ കുട്ടി പേടിച്ച?
കുപ്പിച്ചി വെറുക്കന കാട്ടണതല്ലേ..
നിറം മങ്ങിപ്പോയൊരുകീറത്തോർത്ത് തലയിൽ വാരിചുറ്റി,
യൂക്കാലിയും ,മുളയും, പുല്ലാനിമൂർഖനും തിമർത്ത് വളരുന്ന എട്ടാം മേടിൻറെ പാർശ്വങ്ങളിൽ കുപ്പിച്ചി പുതിയ വഴിച്ചാലുകൾ തെളിച്ചു.
ആളൊപ്പം വളർന്ന് നിന്ന
പൊന്തകളിൽ ഒന്നിനെയും ഭയക്കാതെ അവർ ചൂൽപുല്ല് തിരഞ്ഞ് നടന്നു.
കാട്ടിൽ മേയാൻ കേറുന്ന പൈക്കൾ കുപ്പിച്ചിയോടു തല വെട്ടിച്ച് കുശലം പറഞ്ഞുകൊണ്ട് കടന്നുപോയി .
വിളഞ്ഞു നിന്ന ചൂൽ പുല്ലുകൾക്കിടയിൽ
അവർ മുങ്ങിനിവരുന്നത് കാണാത്ത കന്നാലി നോട്ടക്കാരുണ്ടാവില്ല.
അമ്പിളിക്കല പോലെ നേർത്ത വായ്ത്തലയുള്ള അരിവാൾകൊക്ക് ഉടുമുണ്ടിന്റെ പിറകിൽ ചന്തിച്ചാലിലേക്ക് കൊളുത്തിയിട്ട് കുപ്പിച്ചി ദേശമളന്നു.
താണ്ടിയത്തെ തറവാട്ടു പടിക്കൽ,
ബ്രിജീത്താൾച്ചമ്മയുടെ അടുക്കള വരാന്തയിൽ, പാണൻ കുട്ടാപ്പുവിന്റെ കിണറ്റുംതിണ്ണയിൽ
അങ്ങനെ,,
കുപ്പിച്ചിക്ക് അകവാശമില്ലാത്ത ഇടങ്ങൾ ദേശത്ത് കുറവായിരുന്നു.
"കുതരന കൊണ്ട് ചവിട്ടിപ്പിച്ച് പതം വെര്ത്ത്യെ പൊകല റെബ്ര്യ്യേന്റെ* പീട്യേന്ന് വെര്ത്തിച്ചത്, മുർക്കണേന്റെപ്പം ഇനിക്കും തെരും ന്റെ
നാണ്യേത്ത്യാര് ,.അതാ ഞങ്ങടെ ഇരിപ്പ് വെശം".
നാട് മുഴുവൻ ഒരുപാട് ഇരിപ്പുവശ ങ്ങൾ ഉണ്ടായിരുന്നു കുപ്പിച്ചിക്ക് .
ഇരിപ്പുവശങ്ങൾക്കുള്ള പരിഗണനയെ കുപ്പിച്ചി ഇങ്ങനെ പറയും .
"10 ഉർപ്പ്യ്യേന്റെ ചൂലോന്ന്വല്ലാ ങ്ങക്ക് ഞാൻ തെരണത്
ഇത് പെശലാ...പങ്കെച്ച് രണ്ടാക്ക്യെരാൻ ചേത്ത്യാരുട്ടി വരുമ്പോ പർഞ്ഞോളുണ്ടൊ".
അടുപ്പക്കാരോട് മാത്രമുള്ള ഔദാര്യമാണത് ..
നിവർത്തിക്കാത്ത നാട്ടുനടപ്പുകളുടെ ,മാനം മര്യാദകളുടെ, പൊറുക്കാനാവാത്ത ഇരിപ്പുവശങ്ങളോടും കുപ്പിച്ചിക്ക് കലഹമില്ലായിരുന്നു .
"ഒ!, ന്റെ ചേനാരെ ങ്ങക്ക് ഒര് പുതുമ കേക്കണാ"..
അങ്ങനെയാണ് തുടങ്ങുക.
മണ്ണാത്തി പാറൂന്റെ
മോൾട
മോൻ ഒര് പെങ്കുട്ടീനെം കൂട്ടീറ്റ്
വന്നേർക്കണ് !!
ചെമ്പുവളയമിട്ട ചൂണ്ടുവിരൽ
അമ്മം പിടിച്ച ചുണ്ടുകൾക്ക് മേലെ വെച്ച് ആശ്ചര്യം കാണിക്കും.,പിന്നെ അടുത്ത പുരാണത്തിലേക്ക്.
ഓരോ
സംഭാഷണങ്ങളും മുണ്ടനിൽ തട്ടിനിന്ന് * ഇടക്കൊന്നു വിശ്രമിക്കാതെ,നെടുവീർപ്പിടാതെ തുടർന്ന് പോകാറില്ല.
ൻറെ മുണ്ടൻണ്ടാർന്നപ്പോ ....ഇനിക്ക് എന്ത് സുകാർന്നു ......കുപ്പിച്ചിയുടെ കുഴിക്കണ്ണ് നിറയും
കഞ്ഞിയും,കാവത്തുമായി കുപ്പിച്ചിയുടെ ,,ദിനച്ചെലവ് നീങ്ങിപ്പോയിരുന്നു .
ഇടക്ക് വല്ലപ്പോഴും ച്ചുക്കിരി ചെരട്ടേല് തൊണ്ട നനക്കാനിത്തിരി ചാരായം വേണം ,അവിടെ മാത്രം അവർക്ക് ഇരിപ്പുവശങ്ങളുണ്ടായിരുന്നില്ല. ആരും അവർക്ക് അവകാശം കൊടുത്തതുമില്ല.
ചൂല് വിറ്റ് കിട്ടുന്ന കാശ് ഈട്ടം കൂട്ടി വെച്ച് വാങ്ങിയ പണത്തൂക്കം പോന്ന ഒരു മൂക്കുത്തിയാൽ, ഇടക്ക് വച്ചൊന്ന് സമ്പന്നയായപ്പോൾ മുണ്ടനെക്കുറിച്ചോർത്ത് അവർ കണ്ണ് നിറച്ചു...
ൻറെ മുണ്ടൻണ്ടാർന്നെങ്ങെ ....
ഭർത്താവിന്റെ പെട്ടന്നുള്ള മരണം കുപ്പിച്ചിയെ വേരോടെ പിഴുത് നിലത്തടിച്ചു കളഞ്ഞു.
മുണ്ടന് മുൻപുള്ള കാലത്തിൽനിന്നും അവർ പതിയെ പതിയെ അടർന്നുപോയി.
നീരോട്ടം നിലച്ച ഒരു ചില്ലയില്നിന്ന് അവസാനത്തെ ഇലയും കൊഴിഞ്ഞു വീഴുമ്പോലെയായിരുന്നു അത്.
അവരെ കുറിച്ച് തിരക്കാൻ എങ്ങുനിന്നും ആരും വരാതായി. കരിമ്പനപ്പട്ടയും വൈക്കോലും മേഞ്ഞ ചെറിയ വീട്ടിൽ കുപ്പിച്ചി മുണ്ടൻറെ ആൽമാവിനോട് മിണ്ടിയും പറഞ്ഞും കഴിഞ്ഞു.
വൈകുന്നേരങ്ങളിൽ ഉമ്മറത്ത് കാൽ നീട്ടിയിരുന്ന് ചൂലുകൾ തട്ടിക്കെട്ടുമ്പോ, മുണ്ടനോട് കുപ്പിച്ചി കലഹിക്കും ,,,
"ആ വാഴന്റെ വള്ളി , ഇക്കൊന്നെട്ത്തെരേ റ്റെ ചീതോടെ ങ്ങക്ക്"..
അപ്പൊക്കാണാം..! എങ്ങു നിന്നോ
കാറ്റിലൊരില പറന്ന് വീഴുന്നു!!
അല്ലെങ്കിൽ, തൊടിയതിരിലെ എട്ടിൽ അപ്പാടെ ഉണങ്ങി
ജഡപിടിച്ചു നിന്ന മുളംകൂടിന്റെ അസ്ഥിപഞ്ചരത്തിലിരുന്ന് ഒരു മൂങ്ങ മൂളുന്നു!!
കുപ്പിച്ചി ചിരിക്കും
മുണ്ടന്റെ മറുപടിയാണ്.
"മുണ്ടൻ ചത്തേപിന്നെ തള്ളക്ക് ഇത്തിരി നൊസ്സാ" ..
ആളുകൾ കളിപറഞ്ഞു.
കുപ്പിച്ചിയിൽ എല്ലാമുണ്ടായിരുന്നു,കാറ്റും,മഴയും,വേനലും വെയിലും എല്ലാം.
ഒരു താന്നിമരം പോലെ അവർ എല്ലാത്തിനും മേലെ പടർന്ന് നിന്നു.
അന്നും ചാണകം തേച്ച വരാന്തയിലിരുന്ന് , ചിമ്മിനി വിളക്കിന്റെ മങ്ങിയ വെട്ടത്തിൽ കുപ്പിച്ചി , മുണ്ടനോട് കലഹിച്ച് ചൂല് കെട്ടികൊണ്ടിരിക്കുന്നത്
വേലിപ്പണി കഴിഞ്ഞു വരുന്ന പള്ളി കണ്ടതാണ്.
ചാറ്റൽമഴയെ തലക്ക് മേലെ പിടിച്ച ഒരു തേക്കിലയാൽ വകഞ്ഞ് കടന്നു പോകവേ..,,,
"കുപ്പിച്ച്യേ..മുണ്ടനെ ഞാൻ ചോയ്ച്ചു ന്ന് പറഞ്ഞാളാ ട്ടാ."
എന്നൊരു വഴിച്ചൊല്ലെറിഞ്ഞു തള്ളയെ ചൊടിപ്പിക്കാൻ മറന്നില്ല പള്ളി.
***
പിറ്റേന്ന്
കരിമ്പനകൾ കാവൽ നിൽക്കുന്ന തൊടിയിലേക്ക് ആധിപ്പെട്ട് കയറുമ്പോൾ അയാൾ അത്തന്നെ പറഞ്ഞോണ്ടിരുന്നു...
"ഇന്നലേം കൂടി..."
മുറ്റത്തെ എക്കുകളിൽ ,ഒഴുകിപ്പോകാൻ മടിച്ച് തലേന്ന് പെയ്ത മഴ.
ഒരു കല്യാണ വീട്ടിലെന്നപോലെ സൊറ പറഞ്ഞ് നിക്കുന്ന ആൾക്കൂട്ടം.
അടച്ചിടാത്ത അകായിൽ കുപ്പിച്ചി മരിച്ചു കിടന്നു.
യാതൊരു പ്രതിഷേധവുമില്ലാതെ, തണുത്തു വിറങ്ങലിച്ച്,
നീണ്ടു നിവർന്ന്..
വ്യർത്ഥ വാർദ്ധക്യം,അനാഥത്വം,അർത്ഥശൂന്യമായ ആപൽ സാധ്യതകൾ.
നാട്ട് നടപ്പിൽ അവരുടെ മരണം ഒരു സുകൃതമായി.!
അത് സത്യമുള്ള കുപ്പിച്ചിയുടെ തെളിവായി.!
ഇനീപ്പോ എന്ത് നോക്കാനാ??,ആരേ കാക്കാനാ ??
"എടുത്ത് കെടത്താൻ നോക്കാ"..
മുണ്ടന്റെ അകന്നൊരു ബന്ധുകൂടിയായ ചാത്ത സന്ദർഭത്തിനൊത്ത് കാരണവരായി.
"കുളിപ്പിക്കാൻല്ലോര് അങ്ങട് മറേൽക്ക് പൊക്കാളാ".
മറപ്പെരേല് വെള്ളം വച്ചിട്ട് കാളിക്കുട്ടി വന്നു വിളിച്ചു.
ഇരിപ്പുവശത്തിന്റെ അവകാശം വച്ച് ,
ഇടവഴികൾ തേഞ്ഞു ചേർന്ന അവരുടെ കാലടികളെ ചേർത്തു പിടിച്ച് കരയാൻ മാത്രം ഉൾചൂടുള്ള ആരുമുണ്ടായിരുന്നില്ല.
കൂരയുടെ തെക്കെപ്പറത്ത് എല്ലാം കഴിയുമ്പോഴേക്കും വെയിലാറിയിരുന്നു.
തലേന്നത്തെ കാറ്റിലും മഴയിലുമാവണം,
അതിരിന്റെ എട്ടിൽനിന്ന, ഉണങ്ങി ചിലമ്പിച്ച മുളംകൂട് അതിന്റെ ദുർബ്ബലമായ വേരുകളിൽ നിന്ന് വേർപ്പെട്ട് വീണ് പോയിരുന്നു.
ഉണങ്ങിയതെങ്കിലും, നാലതിരിനുള്ള വേലിക്ക് വക കണ്ട പള്ളി
ഒരു കണ്ണളവിന്
അതിനടുത്തേക്ക് നടന്നു.
തൊടിയിലെ,
മാനം മുട്ടി നില്ക്കുന്ന
കരിമ്പനകളുടെ നിസ്സംഗതക്ക് മേൽ പോക്ക് വെയിൽ ചാഞ്ഞു.
ആളുകൾ പതിയെ പിരിയാൻ തുടങ്ങി.
വീണുകിടന്ന മുളംപട്ടിനിടയിൽനിന്ന്
നനമണ്ണിലേക്ക് ഒലിച്ചു കിടന്ന ചോരപടർപ്പ് കണ്ട്പള്ളി
ആന്തി വിളിച്ചു!;
''ചാത്തോ!!ചങ്ങരാ ഓടിവാണ്ടാ!!!"
ചാത്തയും ചങ്ങരനും മാത്രമല്ല കര മുഴുവൻ ഇളകിയ ആ വിളിയിൽ പിരിഞ്ഞുപോയവർ വരെ ആളിയെത്തി.
വീണുകിടന്ന മുളംപ്പട്ടിലിന്റെ പിണപ്പുകൾക്കിടയിൽ പെട്ട് വികൃതമായ ഒരു മനുഷ്യ ശരീരം..!
ആസകലം വരഞ്ഞു കീറിയ അതിന്റെ
വലത് കരം മാത്രം പുറത്തേക്ക് നിവർന്ന് കിടന്നു.
പ്രാണൻ വിടുന്നേരമാവണം ചുരുട്ടയഞ്ഞ മുഷ്ടിയിൽ ദുർഗ്രാഹ്യമായൊരു മൂക്കുത്തി തിളക്കം കണ്ട് ദേശം ഞെട്ടി.
പള്ളിക്ക് കുളിര് പൊട്ടി.!!
തലേന്നാളത്തെ ചാറ്റൽ മഴയിൽ ആകാശത്തേക്ക് ദുർബ്ബലമായ
തരുണാസ്ഥികൾ കൊരുത്ത്
നിന്നിരുന്ന ആ മുളം കൂടിന്റെ
ബാഹ്യരൂപം കുപ്പിച്ചിയെപ്പോലെ അയാളിൽ നിറഞ്ഞു..
അതിന്റെ ഉള്ളിരുട്ടിൽ നിന്ന് മുണ്ടന്റെ മറുപടി മൂങ്ങ നീട്ടി മൂളി..
ങ്ങൂ...
ങ്ങൂങ്!
പള്ളി ഉറഞ്ഞു തുള്ളി..
"ന്റെ
ഓലും",
"ന്റെ
ഓലിന്റെ മൂക്കുത്തീം "..ഹ് ഹ്.. ഹ്""
"മുണ്ടന്റെ കണ്ണ് വെട്ടിച്ചാ,, ച്ഛേദം വരും ട്ടാ..."
അത്രയും വെളിച്ചപ്പെട്ട് അയാൾ മൂർച്ഛിച്ച് വീണു.
സ്വയം പറിച്ചെടുക്കാനാവാത്ത വിധം
കുപ്പിച്ചിയുടെ സത്യത്തിൽ ആണ്ട് ഒരു ദേശം മുഴുവൻ അന്താളിച്ചു നിൽക്കെ,
ചളിപിടിച്ചൊരു മൂക്കുത്തിയിൽ
വീണ് സഫല സന്ധ്യ തിളങ്ങി.
*റെബ്ര്യ്യേന്റെ-ഗബ്രിയേലിന്റെ.